കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിൽ നമ്മൾ ഇതുവരെ കേട്ടത് ഒരു പക്ഷം മാത്രമാണെന്നു സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ്. ഒരു കൊടും ക്രിമിനലിന്റെ വാക്കുകേട്ട് എട്ട് കൊല്ലം അന്വേഷിച്ചിട്ടും ഗൂഢാലോചനയും ക്വട്ടേഷൻ കൊടുക്കലുമൊന്നും കോടതിയെ ബോധിപ്പിക്കാൻ കേരളാ പോലീസിലെ മിടുക്കർക്കും ചാനൽ ചർച്ചകളിൽ ഡയലോഗ് കാച്ചിയ അഭിഭാഷകർക്കും സാധിച്ചില്ലെങ്കിൽ ബാക്കി ഇനി അയാൾ പറയട്ടെ.
എട്ട് കൊല്ലം എന്നത് ഒരു ചെറിയ സമയമല്ലെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. ഇന്നു തോറ്റത് പ്രോസിക്യൂഷൻ മാത്രമല്ല, ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മിക്ക മാധ്യമങ്ങളും കൂടിയാണ്.
ദിലീപ് തന്റെ കേസ് നേരിട്ടത് സോഷ്യൽ മീഡിയയിൽ അല്ല, കോടതിയിലാണ്. അയാൾക്കു പറയാനുള്ളതും നമ്മൾ കേൾക്കണം. അതിനു കേരളത്തിനും ഇവിടത്തെ മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്.- ശ്രീജിത് കൂട്ടിച്ചേർത്തു